Sunday, July 10, 2011

പണ്ടാരക്കാലന്‍

പെണ്ണുരണ്ടുള്ളൊരു പണ്ടാരക്കാലനു
പന്ത്രണ്ടുമക്കളെ കിട്ടി ചുളുവില്‍
പന്ത്രണ്ടുമക്കളെ കിട്ടി
പണ്ടത്തെ ബന്ധത്തിലുള്ളതാണെല്ലാരും
പെണ്ണുങ്ങള്‍ രണ്ടുപേര്‍ക്കും
പാദം കടക്കെ മുടിയുള്ളവള്‍, മൂത്ത,
പണ്ടാരക്കാലന്‍റെ പെണ്ണ്
പാതിരാനേരത്ത് പെരുവഴിയിലിട്ടേച്ച്
പെണ്ണിന്‍റെ ചെക്കന്‍ കടന്നു
പത്തുമാസം നിറവായിരുന്നന്നവള്‍ക്ക്
പണ്ടാരക്കാലന്‍ വരുമ്പോള്‍
പേറെടുപ്പും നല്ല പേരുദോഷോം
പിന്നെ പണ്ടാരക്കാലന്‍ ചുമന്നു
പിന്നെത്തെ വമ്പത്തി ആളൊരു രാജാത്തി
പത്തുപേര്‍ക്കൊത്തൊരുത്തി
പത്തലുവച്ചപോല്‍ പെരുത്തിരിക്കുന്നൊരു
പത്തായവയറുകാരി
പകല്പോലെ സത്യമാണപ്പെണ്ണു നമ്മുടെ
പണ്ടാരക്കാലന്‍റെ മുറപ്പെണ്ണു
പ്രായം കഴിഞ്ഞ പരിക്കുമായവളുടെ
പ്രാണനാഥന്‍ ചത്തു പോയി
പിറ്റേന്നു രാവിലെ പരപാരാവെളുപ്പിനു
പണ്ടാരക്കാലന്‍റെ തലയില്‍ തൂങ്ങി
പെണ്ണാളു രണ്ടാളു ചേരില്ല എന്നൊക്കെ
പണ്ടുള്‍ലവര്‍ ചുമ്മാ ചൊല്ലി
പെണ്ണുങ്ങളീവണ്ണമുള്ളതില്‍ നമ്മുടെ
പണ്ടാരക്കാലന്‍ പരമപുണ്യന്‍
പാതിരാനേരത്തു വീട്ടിലു ചെന്നാലും, 
പിന്നെ നല്ല പൂക്കുറ്റി ആയിരുന്നാലും
പ്രേമമോടെ ചെന്നു സേവ ചെയ്തീടുവാന്‍
പെണ്ണുങ്ങല്‍ നല്ല മിടുക്കിമാര്‍
പോരിനായ് നിന്നാലും പക്ഷങ്ങളില്ലതില്‍
പക്ഷേ,പണ്ടാരക്കാലന് പുറത്തും
പന്ത്രണ്ടുമക്കളോ, പെണ്ണുങ്ങളും നല്ല
പത്തരമാറ്റിന്‍റെ ചേലുകാരും
പെണ്ണുരണ്ടുള്ളൊരു പണ്ടാരക്കാലനു
പന്ത്രണ്ടുമക്കളെ കിട്ടി ചുളുവില്‍
പന്ത്രണ്ടുമക്കളെ കിട്ടി

No comments:

Post a Comment